Search This Blog

Monday 14 July 2014

Budhan kalahandhiyil - Sachidanandan

ബുദ്ധന്‍ കാളഹന്ദിയില്‍
സച്ചിദാനന്ദന്‍



കടക്കുന്നൂ പിന്നെ ബുദ്ധന്‍
കണ്ണുനീരിന്‍ മഹാനദി :
അവശന്‍ മുക്കുവന്‍; തോണി-
യസ്ഥിമാത്രം, പുരാതനം.
തുഴ വീഴുമ്പോള്‍ ഞെട്ടുന്നൂ
പുഴ ദു:സ്വപ്നമോര്‍ത്തപോല്‍.
തോണിക്കാരന്‍റെ നീള്‍പ്പാട്ടില്‍
മൂളുന്നൂ കാളരാത്രികള്‍.

എത്തുന്നൂ പ്രാണനായ് ബുദ്ധന്‍
മൃത്യുവിന്‍ തമ്പിലേകനായ് .
വയല്‍ നീറിക്കിതയ്ക്കുന്നൂ
ഗ്രീഷ്മസൂര്യനഖങ്ങളില്‍ .
പോഴിക്കുന്നൂ വെള്ളമേഘം
കഴുകന്‍റെ കൊടും മഴ.
കൊക്കിന്‍ കാലുപോലെ നേര്‍ത്ത
വരമ്പില്‍ ക്ഷീണഗാത്രനായ്
ഇരിക്കെബ്ബുദ്ധനോടോതീ
ബുദ്ധനേത്രങ്ങളിങ്ങനെ :
' കാമത്താലല്ല കത്തുന്നൂ
വിശപ്പാലൂഴി ഗൌതമ !
ഇവര്‍ക്കു വേണ്ട നിര്‍വാണം
നിശൂന്യതയിവര്‍ സ്വയം .
ജ്ഞാനത്തിന്‍ കുറവാലല്ല
വരളുന്നതു നാവുകള്‍ ;
ധ്യാനത്തിന്‍ കുറവാലല്ലാ
വയര്‍ വെന്തെരിയുന്നതും.
ഇവര്‍ നോക്കുന്നു തത്ത്വജ്ഞം
വിടരും ചൊടിയല്ല, നിന്‍
വിരലില്‍ തൂങ്ങുമാ ഭിക്ഷാ-
പാത്രത്തില്‍ കൊതിയോടിതാ. '

അവന്‍റെ ഭിക്ഷാപാത്രത്തില്‍
മിഴിനീര്‍ മാത്ര; മേറെ നാള്‍
അതുതന്നെ കുടിച്ചല്ലോ
കഴിഞ്ഞോരി ക്കറുത്തവര്‍ .
' ഇവിടെ ബ്ഭിക്ഷ തേടാനോ
നീ വന്നെത്തി തഥാഗത ? ' --
മുനിയെക്കളിയാക്കുന്നൂ
ശപിക്കും കണ്‍കളായിരം
' വയര്‍ നിറഞ്ഞവര്‍ക്കല്ലോ
ധര്‍മ്മസൂക്തങ്ങള്‍, ഹേ, ജിന,
തരൂ ചോറും മീനു 'മെന്നാ
മിഴികള്‍ താണിരക്കവേ,
അലിവാല്‍ തന്നുടല്‍ ചൂണ്ടി-
യവരോടോതി നിര്‍ഭയന്‍ :
' ഇക്കിഴങ്ങു തരുന്നൂ ഞാന്‍
നിങ്ങള്‍ക്കൊരു വ്യവസ്ഥയില്‍ .
ഇതിന്‍ കാമ്പാ, ലിതിന്‍ നീരാല്‍
ബുദ്ധിവീര്യങ്ങള്‍ നേടുക .
നിങ്ങള്‍തന്‍ വേര്‍പ്പുറച്ചല്ലോ
പൊന്നായീ നഗരങ്ങളില്‍
നിങ്ങള്‍ തന്‍ ചോര കൊണ്ടല്ലോ
മണ്ണില്‍ പൂത്തൂ കതിര്‍ക്കുല .
പോയ്‌ മുഴക്കൂ ദുര്‍ബലന്‍റെ-
യുണര്‍വിന്‍റെ പെരുമ്പറ.
പോയ്‌ തിരിച്ചു പിടിക്കൂ , നി-
ന്നപ്പം, നിന്നധികാരവും.
വീണ്ടെടുക്കാനാരു വേറെ
വരളും ഹൃദയത്തിനെ,
ഹിംസതന്‍ പ്രളയക്കോളില്‍
മുങ്ങിച്ചാകുന്ന ഭൂമിയെ? '

ഏവം കിടന്നു സിദ്ധാര്‍ഥന്‍
ഭൂവിന്‍ പൊന്‍തളികയ്ക്കകം.
സാവധാനമിഴഞ്ഞെത്തീ
പശിയാല്‍ പാതി ചത്തവര്‍
അവന്‍റെ നെഞ്ചില്‍ കൈ കുത്തി-
യെണീറ്റു നേരെ നിന്നവര്‍,
നടന്നൂ സംഘമായൂന്നി--
സ്സുഗതന്‍റെ വചസ്സുകള്‍ .
അവര്‍ കൈകോര്‍ത്തു വെച്ചോരു
ചുവടില്‍ പൂത്തു താമര ;
അവരാര്‍ത്തൊരു വന്മുക്തി
മന്ത്രത്തില്‍ പെയ്തു കാര്‍മുകില്‍,
മഴ സ്പര്‍ശിക്കെ നൃത്തം ചെയ്-
തുണര്‍ന്നൂ ജഡമത്രയും .
നനഞ്ഞ വഴിയില്‍ പച്ച
കുത്തീ ബുദ്ധന്‍റെ കാലടി ;
മലതോറും പൂത്തിറങ്ങീ
ബുദ്ധനേത്രങ്ങള്‍, താരകള്‍ .

കടക്കുന്നൂ പിന്നെ ബുദ്ധന്‍
കണ്ണുനീരിന്‍ മഹാനദി ;
കടക്കുന്നവനോടൊപ്പം
ചരങ്ങള്‍, അച രങ്ങളും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...