Search This Blog

Friday 22 August 2014

Kalidhasan - Changampuzha

കാളിദാസൻ
ചങ്ങമ്പുഴ

വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ:
ആഗമിക്കുന്നു ഹാ, നിൻകാൽക്കലിപ്പൊഴും
ലോകപ്രതിഭതൻ കൂപ്പുകൈമൊട്ടുകൾ!
നിന്നുദയത്തിനുശേഷം ശതാബ്ദങ്ങ-
ളൊന്നല്ല,നേകം കഴിഞ്ഞുപൊയെങ്കിലും
നിത്യസ്മൃതിയുടെ ചക്രവാളാന്തത്തിൽ
നിൽക്കുന്നു വാടാത്ത നക്ഷത്രമായി നീ!
നിന്നെയോർത്തോർത്തുള്ളഭിമാനപൂർത്തിയി-
ലിന്നും തുടിക്കുന്നു ഭാരതത്തിൻമനം!
വിണ്ണിങ്കല,പ്സരസ്ത്രീകൾ പൂവിട്ടൊര-
സ്വർണ്ണസിംഹാസനത്തിങ്കൽ, സകൗതുകം
മേവ , സ്സമാരാധ്യമാകുമൊരേകാന്ത-
ദേവസദസ്സിന്നലങ്കരിക്കുന്നു നീ!
വാരി വിതറുന്നു നിൻമൗലിയിൽ സ്വർഗ്ഗ-
വാരാംഗനകൾ നൽക്കൽപകപ്പൂവുകൾ!
നിൽക്കുന്നു നിന്നരികത്തു, നീ ലാളിച്ചു
നിത്യതാരുണ്യം കൊടുത്ത ശകുന്തള!
ചാമീകരത്തിൻ പിടിയിട്ട നല്ല വെൺ-
ചാമരത്താൽ നിന്നെ വീശുന്നിതുർവ്വശി!
പച്ചിലച്ചാർത്തിന്നിടയിൽനിന്നോമന-
പ്പിച്ചകത്തിൻ കൊച്ചുപൂമൊട്ടുമാതിരി,
ഹാ, വിടരുന്നു നിൻ കാവ്യങ്ങളിൽ നവ-
ഭാവന തന്റെ സുരഭിലവീചികൾ!
കോരിക്കുടിച്ചിടുന്തോറു,മവയിൽനി-
ന്നൂറിവരുന്നു പുതിയ സുധാരസം!
എന്നും നശിക്കാത്തൊരേതോ പുതുമതൻ-
പൊന്നിൻചിറകടിച്ചാത്തകൗതൂഹലം
വിശ്വം മുഴുവൻ വിഹരിപ്പൂ, വാടാത്ത
വിദ്യൂല്ലതേ, നിൻ കവിതയാം പൈങ്കിളി!
കല്പാന്തകാലത്തു, ലോകം വിഴുങ്ങുമ-
ക്കർക്കശസിന്ധുവിൻ കല്ലോലപാളിയും
പാടേ പഠിക്കും, പരിതൃപ്തരായ്സ്വയം
പാടിരസിക്കും മധുരശാകുന്തളം!
ഓരോ നവവർഷമേഘം വരുമ്പൊഴും
കോരിത്തരിക്കും ജഗത്തിന്റെ മാനസം!
ആ മഞ്ജുകമേചകമേഘത്തിലേറി, നാം
വ്യോമത്തിലൂടേ പറന്നു പറന്നുപോയ്,
എത്തുമറിയാതൊ,രജ്ഞാതഗന്ധർവ്വ-
പത്തനത്തിന്റെ ഹൃദയത്തിലങ്ങനെ!
വിശ്വസംസ്ക്കാരത്തിൽ നീയൊരു മങ്ങാത്ത
വിദ്രുമദീപം കൊളുത്തീ, മഹാമതേ!
ഇന്നതിൻ വെള്ളിവെളിച്ചത്തിലേക്കിതാ,
കണ്ണു തുറക്കുന്നു മാനവപ്രജ്ഞകൾ!
നീയന്നു കണ്ടോരുദയവും സന്ധ്യയും
നീലമലകളും കാടും പുഴകളും
എല്ലാം-സ്വയമിപ്രകൃതിയിലുള്ളവ-
യെല്ലാം-ലയിച്ചു നിന്മാനസസീമയിൽ!
എന്നിട്ടൊ,ഴുകാൻതുടങ്ങിയവിടത്തിൽ-
നിന്നുമവയൊരു വേണുസംഗീതമായ്!
ജീവനെക്കാട്ടിലും സ്നേഹിച്ചു നീയൊരു
പൂവിടാറാവാത്ത മുല്ലയെക്കൂടിയും;
നിന്നു നിൻമുന്നിൽ വികാരതരളിത-
സ്പന്ദനമുൾക്കൊണ്ടു കാട്ടുമരങ്ങളും!
അർഭകയെപ്പോലെ,ടുത്തു ലാളിച്ചു നീ
ഗർഭിണിയാമൊരു കൊച്ചുമാൻപേടയെ!
മാലറ്റു നീ ചേർന്നലിഞ്ഞിതാ നിർമ്മല-
മാലിനീകല്ലോലമാലയോരോന്നിലും!
ഓരോ ദിനവും നവീനസുഷമയിൽ-
ത്താരും തളിരുമണിഞ്ഞു നിൻജീവിതം!
ലോകവും നാകവും കൂട്ടിയിണക്കി നീ
ശാകുന്തളത്തിൻ കനകശലാകയാൽ!
മോഘമല്ലാത്ത സനാതനപ്രേമമാ
മേഘത്തിനെക്കൊണ്ടെടുത്തു പാടിച്ചു നീ!
നീയാ രഘുവിനെക്കൊണ്ടു പറപ്പിച്ചു
നീതിധർമ്മങ്ങൾതൻ പൊൽക്കൊടിക്കൂറകൾ!
ശാസ്ത്രക്കറുപ്പിൻലഹരിയിലാ,ത്മീയ-
മൂർച്ഛയിൽ,പ്പിച്ചുപുലമ്പട്ടെ പശ്ചിമം;
വാരുറ്റ വാടാത്ത വെള്ളിനക്ഷത്രമേ,
ഭാരതത്തിന്നുള്ളഭിമാനമാണു നീ!
ഗീതലയിച്ചൊരീ മണ്ണിൽ മുളയ്ക്കുന്ന-
തേതും പവിത്രഫലാഢ്യമാണെന്നുമേ!
വൃന്ദാവനംവാച്ചൊരീ മഹിതൻ മന-
സ്പന്ദനംപോലും കലാചോദനപ്രദം!
സീതയെപ്പെറ്റൊരീ നാടേ, തു ശുദ്ധിതൻ-
സീമയും വന്നു നമിക്കും തപോവനം!
ആ നാടിനാ, നാടിനാ, ദർശശുദ്ധമാ-
മാ നാടിന, ന്വഹാരാധനാമൂർത്തിയായ്,
വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...