Search This Blog

Saturday 30 August 2014

Ormakalude onam - Balachandran Chullikkad

ഓര്‍മ്മകളുടെ ഓണം 
– ബാലചന്ദ്രന്‍ ചുള്ളിക്കാട്

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്‍റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്കു്ട്ടിയെ,
ഉള്ളില്ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്‍റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കുതന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ ‘ണ്ടെന്നെ രക്ഷിക്കണേ’
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

Rogam - Sachidanandan

രോഗം
കെ സച്ചിദാനന്ദന്‍

ഞാന്‍ എന്‍റെ രോഗവും ചുമന്ന്
അനേകം വൈദ്യന്മാരെ കണ്ടു
ഒരാള്‍ക്കും അതിനു പേരിടാനായില്ല .
ഒന്നാമന്‍ പറഞ്ഞു :
'തകരാറ് ഹൃദയത്തിനാണ്
സ്നേഹം ലഭിക്കാത്തതാണു കാരണം.
സ്നേഹം ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കണം '
രണ്ടാമന്‍ പറഞ്ഞു :
' തകരാറ് തലച്ചോറിനാണ്
ഓര്‍മ്മക്കുറവാണു കാരണം.
ഓര്‍മ്മ ധാരാളമുള്ള മൃഗങ്ങളുടെ
സൂപ്പുകള്‍ കഴിക്കണം '
മൂന്നാമന്‍ പറഞ്ഞു:
'തകരാറ് ഉദരത്തിനാണ്
അഗ്നിമാന്ദ്യമാണു കാരണം.
അഗ്നി ധാരാളമുള്ള വാക്കുകള്‍ കഴിക്കണം'
ഞാന്‍ എല്ലാം ചെയ്തുനോക്കി.
രോഗം വര്‍ദ്ധിച്ചതേയുള്ളൂ.
ലക്ഷണങ്ങള്‍ കേട്ട അഷ്ടവൈദ്യന്‍ പറഞ്ഞു:
' ഇതെല്ലം ജീവിതത്തിന്‍റെ ലക്ഷണങ്ങളാണ്
രോഗി ജീവിച്ചിരിക്കുന്നു '
ലക്ഷണങ്ങള്‍ കേട്ട അപ്പോത്തിക്കരി പറഞ്ഞു:
' ഇതെല്ലാം മരണത്തിന്‍റെ ലക്ഷണങ്ങളാണ്
രോഗിയെ മറവു ചെയ്യാം '
ഇപ്പോള്‍
സൂര്യനുദിക്കുമ്പോള്‍ ഞാന്‍ മരിക്കുന്നു
തണുത്ത ഉടലും നിലച്ച ഹൃദയവുമായി
ഞാന്‍ നരകത്തിന്‍റെ തെരുവുകളിലൂടെ
നടക്കുകയും സ്വര്‍ഗ്ഗത്തിന്‍റെ ഭാഷ
സംസാരിക്കുകയും ചെയ്യുന്നു,
ചന്ദ്രനുദിക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്നു
ഊഷ്മളമായ ഉത്കണ്ഠകളും
സ്പന്ദിക്കുന്ന സ്വപ്നങ്ങളുമായി
ഞാന്‍ ഭൂമിയിലൂടെ നടക്കുന്നു ;
യുവാക്കളുടെ ചോര തേടി,
എനിക്കു ജീവിക്കാവുന്ന
പകയില്ലാത്ത ഒരു പകലുണ്ടാക്കാന്‍
ഏവര്‍ക്കും ജീവിക്കാവുന്ന
രോഗമില്ലാത്ത ഒരു ഭൂമിയുണ്ടാക്കാന്‍

Onathinoru pattu - Vijayalakshmi

ഓണത്തിനൊരു പാട്ട്
............. വിജയലക്ഷ്മി

പുന്നെല്‍ക്കതിര്‍ക്കുലയെങ്ങെന്ന്
പിന്നെയും കാക്കപ്പൂ ചോദിച്ചു
എല്ലാം കരിഞ്ഞു കഴിഞ്ഞെന്ന്
കണ്ണീരില്‍ ചിറ്റാട മന്ത്രിച്ചു.
മാവേലിയില്ല നിലാവില്ല
പാടവരമ്പില്‍ തിരക്കില്ല
ഓണമിന്നാരുടേതാണെന്ന്
വീണയും പുള്ളോനും ചോദിച്ചു.
വ്യാപാരമേളയിലാളുണ്ട്
വാടാത്ത പ്ലാസ്റ്റിക്ക്‌ പൂവുണ്ട്
നാടും നഗരവുമങ്ങുണ്ട്
കോരനോ,കുമ്പിളു കൂട്ടുണ്ട്.
പൂക്കളം മത്സരമാവുമ്പോള്‍
ആര്ക്കു വിധിക്കണം സമ്മാനം?
പാടത്ത് തീവച്ചു ചത്തോന്‍റെ
നേരൊത്ത ചിത്രം വരച്ചോര്‍ക്ക്‌.

Saturday 23 August 2014

Prayam - Vijayalakshmi

പ്രായം
വിജയലക്ഷ്മി

ഒട്ടുമുറങ്ങാത്ത രാവിലൊന്നിൽ, മര –
ക്കട്ടിലിൽ, ചാരത്തിരിക്കുന്ന കൂരിരുൾ
പെട്ടെന്നു മൌനം വെടിഞ്ഞു,
“ നാമെത്രയായ്
തൊട്ടു നടപ്പൂ , പ്രിയപ്പെട്ട കൂട്ടുകാർ !
ഇത്രയും നാളായൊരിക്കലും തോന്നീല
കൃത്യമായുള്ള വയസ്സു ചോദിക്കുവാൻ.
എത്രയുണ്ടാവും ? ”
കടന്ന വർഷങ്ങൾ തൻ
കയ്പളക്കാനോ ? കടുപ്പമാണെങ്കിലും
ഉറ്റുനോക്കുന്ന കറുപ്പിനോടിങ്ങനെ
ശബ്ദമടക്കിപ്പറഞ്ഞു : “ മുന്നൂ,റൊരു
വർഷത്തിലാറു വയസ്സെന്ന തോതിലേ
വൃദ്ധയായ് , ഞാനുമറിഞ്ഞില്ലിതേവരെ.
യുദ്ധമുണ്ടായിരുന്നില്ല, പ്രളയമോ
വിട്ടുമാറാത്ത പേമാരിയോ വേനലോ
കഷ്ടപ്പെടുത്തീല, കൂട്ടുകാരായില്ല
നഷ്ടങ്ങളാടിപ്പകർന്ന രോഗങ്ങളും.
ഒക്കെയുമുള്ളിൽ – വിമൂകയാം ഭൂമിതൻ
ദു:ഖസഞ്ചാരത്തിലെങ്ങുള്ളു വിശ്രമം?
പച്ചിലക്കാടുദഹിപ്പിച്ചുമുന്നേറു-
മുഗ്രസംഹാരത്തിലെങ്ങുള്ളു സാന്ത്വനം?
അശ്രുപൂണ്ടോരോ ദിനാന്ത്യത്തിലുംകണ്ട-
തസ്തമയച്ചോര ചിന്തുന്ന സൂര്യനെ.
ഉച്ചസ്ഥനായെത്ര നിൽക്കിലും വൈകാതെ
പ്രത്യക്ഷമാകും മരണകാലത്തിനെ,
കാണുവാനാകാത്തൊരാക്കൊലയാളിതൻ
പേരുച്ചരിക്കുവാനെത്താത്ത സാക്ഷിയെ .
കല്ലെറിയാത്ത കാരുണ്യവായ്പിൻ മുഖം
കണ്ടുകണ്ടെല്ലാമകന്നുപോയീടിലും,
പാദാന്തികത്തിൽ സുഗന്ധലേപത്തിന്റെ
ഭാജനം സർവ്വം മറന്നു ചാഞ്ഞീടിലും,
കല്ലറവാതിലിൽ ക്കണ്ണിന്റെ മൂടലിൽ
മിന്നലായ് വന്നുയിർത്തേറ്റൊരാൾ പോകിലും,
അന്ധകാരം വന്നു ചോദിച്ചുനിൽക്കുകിൽ
ച്ചൊല്ലുവനാർദ്രമായത്ര നിശ്ശബ്ദമായ് ,
ഉറ്റുനോക്കുന്ന നിതാന്തസ്നേഹത്തോടൊ-
രുത്തരം: നേരാണെനിക്കു മുന്നൂറാണു
കൃത്യമായുള്ള വയസ്സു, വർഷങ്ങൾ തൻ
കയ്പളന്നല്ലോ! കടുപ്പമാണെങ്കിലും.
വാളുകൾ വായ്ത്തല മിന്നി, തിളങ്ങുന്ന
പ്രാവുകളെപ്പോൽ പ്പറന്നുപോകും വഴി
തപ്പിത്തടഞ്ഞേ നടക്കയാൽ, ഈ വിധം
വൃദ്ധയായ്, ഞാനതറിഞ്ഞില്ലിതേവരെ!

Friday 22 August 2014

Pazhu - C V P Namboodiri

പാഴ്
സി വി പി
------

പഴയ വസ്തുക്കള്‍ വാങ്ങുവാന്‍ വന്നയാള്‍
കവിത കുത്തിത്തിരുകിയ ചാക്കുമായ്
പടിയിറങ്ങുമ്പൊഴെന്‍റെ കൈവെള്ളയില്‍
കനലെരിയുന്ന നാണയച്ചീളുകള്‍
ഒളിവിലാരെയോ
ഒറ്റിക്കൊടുത്തപോല്‍
ഒടുവിലേക്കടം
വീട്ടിക്കഴിഞ്ഞപോല്‍...
ലിപികളില്ലാത്ത ഭാഷയിലായിരം
കനവു പാടിപ്പകര്‍ന്ന രാപ്പക്ഷിയെ
തകരവാതില്‍ തുറന്നെന്നെയുംകൊണ്ടു
കടലുകാണാന്‍ പുറപ്പെട്ട കാറ്റിനെ
പകലിടിഞ്ഞസ്തമിക്കുമ്പൊഴോക്കെയും
തിരികെ മാടിവിളിച്ച കണ്‍മുദ്രയെ
ചിലതു കൂട്ടിവായിക്കുവാന്‍ മാത്രമായ്
മഷി ചുരത്തിയ ചില്ലക്ഷരങ്ങളെ
നിശയൊഴിച്ചിട്ട വീഞ്ഞുപാത്രങ്ങളെ
സിരകളില്‍ പെയ്തു തോര്‍ന്ന ശബ്ദങ്ങളെ
ചുമലിലേറ്റി മറയുകയാണയാള്‍
പഴയ വസ്തുക്കള്‍ വാങ്ങുവാന്‍ വന്നവന്‍
ഇനി പുതിയതാണൊക്കെയുമെന്നൊരു
മൊഴി
തളിരിലയായ്
മഴച്ചാറ്റലായ്

Kakkakal - Sachidanandan

കാക്കകള്‍
സച്ചിദാനന്ദന്‍

ഒന്ന്
കുട്ടിക്കാലത്ത് കാക്കകള്‍ക്ക്
മരിച്ചവരുടെ മുഖച്ഛായയായിരുന്നു.
ബലിയിട്ട് അമ്മ കൈ കൊട്ടുന്നതും കാത്ത്
മരണംകൊണ്ടു ക്ഷീണിച്ച മുഖങ്ങളുമായി
അവര്‍ മുറ്റത്തെ പുളിമാവിന്‍കൊമ്പിലിരുന്നു.
സ്വര്‍ഗ്ഗം വളരെ ദൂരെയായിരുന്നു ,
ദൈവം നിശ്ശബ്ദനും.
ബലിച്ചോറുണ്ടു തിരികെപ്പറക്കുമ്പോള്‍
അമ്മൂമ്മ മുത്തച്ഛനോടു പറഞ്ഞു:
'മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി
കഴിയേണ്ടിവരിക
എത്ര ഭീകരമാണ് ! '
രണ്ട്
വലുതായതോടെ കാക്കകള്‍ക്ക്
തത്ത്വചിന്തകരുടെ മുഖച്ഛായ കൈവന്നു.
പകല്‍ മുഴുവന്‍ അവര്‍
സ്വാതന്ത്ര്യത്തിന്‍റെ ഉത്കണ്ഠയെക്കുറിച്ചു സംസാരിച്ചു.
രാത്രി മനുഷ്യസാദ്ധ്യതകളുടെ അതിര്‍ത്തിയായ
മരണത്തെക്കുറിച്ചോര്‍മ്മിപ്പിച്ചു.
എന്‍റെ തലമുറയുടെ കൗമാരം
അങ്ങനെ നിദ്രാരഹിതമായി.
ശൂന്യതയുടെ വിരലടയാളംപോലും
ഞങ്ങള്‍ക്കു നാട്ടുവഴികള്‍പോലെ
പരിചിതമായിരുന്നു.
മരണത്തെ ഞങ്ങള്‍ ഗ്രാമത്തിനു കാവലായ
കായലിനെയെന്നപോലെ തൊട്ടു.
ചിലര്‍ നനഞ്ഞ കൈത്തണ്ടകളില്‍ല്‍നിന്ന്
വാച്ചുകളൂരിയെറിഞ്ഞ്
അതിന്‍റെ ഇരുണ്ട ഗഹ്വരങ്ങളിലേക്കാണ്ടിറങ്ങി .
ഉയര്‍ന്നുവന്ന ജ്വരത്തിന്‍റെ കുമിളകള്‍
മന്ത്രിച്ചതിത്രമാത്രം ,
'പിതൃക്കളുടെ ചെളിയില്‍
ഒരു താമരയും വിരിയുന്നില്ല .
ദൈവത്തിന്‍റെ തലയോട്ടിയില്‍
ഒരു താവള താമസമാക്കി ---
ക്രോം, ക്രോം : ഒന്നുമില്ല, ഒന്നുമില്ല. '
മൂന്ന്
താമരകള്‍ വിരിഞ്ഞത് താഴ്വരയിലായിരുന്നു
കാലുകളില്‍ നൃത്തമായിരുന്നു.
കാടുകളില്‍ സ്നേഹവും.
സ്വപ്നം മുഴങ്ങുന്ന ഹൃദയങ്ങള്‍ പെരുമ്പറകളാക്കി
ഞങ്ങള്‍ പുരമുകളില്‍ കെട്ടിത്തൂക്കി.
പിതൃക്കളുടെ മഞ്ഞുരുകി ,
മുക്തിയുടെ ശിരസ്സ് ആദ്യമായി
ഞങ്ങളില്‍ തെളിഞ്ഞുകണ്ടു.
കര്‍ഷകന്നുള്ള കിരീടം മേഘങ്ങളില്‍ തിളങ്ങി.
പെട്ടെന്നാണ് കാക്കകള്‍
രാത്രികളായി വന്നിറങ്ങിയത്.
ഞങ്ങളിലേറ്റവും നല്ലവരെ
അവ റാഞ്ചിക്കൊണ്ടുപോയി.
അവരുണ്ടായിരുന്നിടത്ത്
ഒരു വട്ടം ചോരമാത്രം ബാക്കിയായി.
രക്തസാക്ഷികളുടെ വിധിയെ പരിഹസിച്ച്
കാക്കകള്‍ പോയ്‌മറഞ്ഞ ഇരുണ്ട ആകാശം നോക്കി
ഞങ്ങള്‍ വഴിയറിയാതെ പകച്ചുനിന്നു.
നാല്
ശുദ്ധചിന്തയില്‍ രക്ഷയില്ല ,
ശുദ്ധസാവേരിയില്‍ സ്വര്‍ഗവുമില്ല.
കറുത്ത ചിറകടിക്കു കീഴിലിരുന്ന്
അവശേഷിച്ചവര്‍ അന്യോന്യം
മനസ്സിലാക്കാന്‍ ശ്രമിക്കുന്നു,
ആ ശ്രമത്തില്‍ ഞങ്ങള്‍ക്കു ഭ്രാന്തുപിടിക്കുന്നു,
വെറുപ്പ്‌ ഞങ്ങളെ കീഴടക്കുന്നു.
ഏകാന്തമായ ഈ മുറ്റം പണ്ട്
ജനബഹുലമായ ഒരു പുഴയായിരുന്നു.
ഭ്രാന്തു മാറ്റുന്ന ജലം
അസ്ഥികൂടങ്ങള്‍ക്കിടയില്‍ ഇന്നും കുരുങ്ങിക്കിടപ്പുണ്ട് ,
ഒന്നു കുഴിക്കുകയേ വേണ്ടു.
അതു തളിച്ചു ഞാനെല്ലാവരെയും തിരിച്ചുവിളിക്കും.
രാജനെ, രമേശനെ, രാമകൃഷ്ണനെ,
സലീമിനെയും സനലിനെയും സുബ്രഹ്മണ്യദാസിനെയും
ജീവിതത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും.
അവരൊന്നിച്ചു കൈ കൊട്ടുമ്പോള്‍
ഞാന്‍ പുളിമാവിന്‍കൊമ്പില്‍നിന്നു പറന്നെത്തും
കറുത്ത ചിറകുകളില്‍ പതിക്കുന്ന
ഭൂമിയുടെ വെളിച്ചം പറയും :
' മരിച്ചാലും,
മനുഷ്യരില്ലാത്ത ലോകത്തില്‍
കഴിയേണ്ടിവരിക എത്ര ഭീകരമാണ് ! '
കൈ കൊട്ടുവിന്‍, കൈ കൊട്ടുവിന്‍,
ജനങ്ങളുടെ ഉത്സവം ഇത്ര പെട്ടെന്ന്
മദ്ധ്യവയ്സ്കരുടെ ഗൃഹാതുരത്വമായ്ക്കൂടാ !
-----------------------------------------------------------------
( 1984 )

Kalidhasan - Changampuzha

കാളിദാസൻ
ചങ്ങമ്പുഴ

വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ:
ആഗമിക്കുന്നു ഹാ, നിൻകാൽക്കലിപ്പൊഴും
ലോകപ്രതിഭതൻ കൂപ്പുകൈമൊട്ടുകൾ!
നിന്നുദയത്തിനുശേഷം ശതാബ്ദങ്ങ-
ളൊന്നല്ല,നേകം കഴിഞ്ഞുപൊയെങ്കിലും
നിത്യസ്മൃതിയുടെ ചക്രവാളാന്തത്തിൽ
നിൽക്കുന്നു വാടാത്ത നക്ഷത്രമായി നീ!
നിന്നെയോർത്തോർത്തുള്ളഭിമാനപൂർത്തിയി-
ലിന്നും തുടിക്കുന്നു ഭാരതത്തിൻമനം!
വിണ്ണിങ്കല,പ്സരസ്ത്രീകൾ പൂവിട്ടൊര-
സ്വർണ്ണസിംഹാസനത്തിങ്കൽ, സകൗതുകം
മേവ , സ്സമാരാധ്യമാകുമൊരേകാന്ത-
ദേവസദസ്സിന്നലങ്കരിക്കുന്നു നീ!
വാരി വിതറുന്നു നിൻമൗലിയിൽ സ്വർഗ്ഗ-
വാരാംഗനകൾ നൽക്കൽപകപ്പൂവുകൾ!
നിൽക്കുന്നു നിന്നരികത്തു, നീ ലാളിച്ചു
നിത്യതാരുണ്യം കൊടുത്ത ശകുന്തള!
ചാമീകരത്തിൻ പിടിയിട്ട നല്ല വെൺ-
ചാമരത്താൽ നിന്നെ വീശുന്നിതുർവ്വശി!
പച്ചിലച്ചാർത്തിന്നിടയിൽനിന്നോമന-
പ്പിച്ചകത്തിൻ കൊച്ചുപൂമൊട്ടുമാതിരി,
ഹാ, വിടരുന്നു നിൻ കാവ്യങ്ങളിൽ നവ-
ഭാവന തന്റെ സുരഭിലവീചികൾ!
കോരിക്കുടിച്ചിടുന്തോറു,മവയിൽനി-
ന്നൂറിവരുന്നു പുതിയ സുധാരസം!
എന്നും നശിക്കാത്തൊരേതോ പുതുമതൻ-
പൊന്നിൻചിറകടിച്ചാത്തകൗതൂഹലം
വിശ്വം മുഴുവൻ വിഹരിപ്പൂ, വാടാത്ത
വിദ്യൂല്ലതേ, നിൻ കവിതയാം പൈങ്കിളി!
കല്പാന്തകാലത്തു, ലോകം വിഴുങ്ങുമ-
ക്കർക്കശസിന്ധുവിൻ കല്ലോലപാളിയും
പാടേ പഠിക്കും, പരിതൃപ്തരായ്സ്വയം
പാടിരസിക്കും മധുരശാകുന്തളം!
ഓരോ നവവർഷമേഘം വരുമ്പൊഴും
കോരിത്തരിക്കും ജഗത്തിന്റെ മാനസം!
ആ മഞ്ജുകമേചകമേഘത്തിലേറി, നാം
വ്യോമത്തിലൂടേ പറന്നു പറന്നുപോയ്,
എത്തുമറിയാതൊ,രജ്ഞാതഗന്ധർവ്വ-
പത്തനത്തിന്റെ ഹൃദയത്തിലങ്ങനെ!
വിശ്വസംസ്ക്കാരത്തിൽ നീയൊരു മങ്ങാത്ത
വിദ്രുമദീപം കൊളുത്തീ, മഹാമതേ!
ഇന്നതിൻ വെള്ളിവെളിച്ചത്തിലേക്കിതാ,
കണ്ണു തുറക്കുന്നു മാനവപ്രജ്ഞകൾ!
നീയന്നു കണ്ടോരുദയവും സന്ധ്യയും
നീലമലകളും കാടും പുഴകളും
എല്ലാം-സ്വയമിപ്രകൃതിയിലുള്ളവ-
യെല്ലാം-ലയിച്ചു നിന്മാനസസീമയിൽ!
എന്നിട്ടൊ,ഴുകാൻതുടങ്ങിയവിടത്തിൽ-
നിന്നുമവയൊരു വേണുസംഗീതമായ്!
ജീവനെക്കാട്ടിലും സ്നേഹിച്ചു നീയൊരു
പൂവിടാറാവാത്ത മുല്ലയെക്കൂടിയും;
നിന്നു നിൻമുന്നിൽ വികാരതരളിത-
സ്പന്ദനമുൾക്കൊണ്ടു കാട്ടുമരങ്ങളും!
അർഭകയെപ്പോലെ,ടുത്തു ലാളിച്ചു നീ
ഗർഭിണിയാമൊരു കൊച്ചുമാൻപേടയെ!
മാലറ്റു നീ ചേർന്നലിഞ്ഞിതാ നിർമ്മല-
മാലിനീകല്ലോലമാലയോരോന്നിലും!
ഓരോ ദിനവും നവീനസുഷമയിൽ-
ത്താരും തളിരുമണിഞ്ഞു നിൻജീവിതം!
ലോകവും നാകവും കൂട്ടിയിണക്കി നീ
ശാകുന്തളത്തിൻ കനകശലാകയാൽ!
മോഘമല്ലാത്ത സനാതനപ്രേമമാ
മേഘത്തിനെക്കൊണ്ടെടുത്തു പാടിച്ചു നീ!
നീയാ രഘുവിനെക്കൊണ്ടു പറപ്പിച്ചു
നീതിധർമ്മങ്ങൾതൻ പൊൽക്കൊടിക്കൂറകൾ!
ശാസ്ത്രക്കറുപ്പിൻലഹരിയിലാ,ത്മീയ-
മൂർച്ഛയിൽ,പ്പിച്ചുപുലമ്പട്ടെ പശ്ചിമം;
വാരുറ്റ വാടാത്ത വെള്ളിനക്ഷത്രമേ,
ഭാരതത്തിന്നുള്ളഭിമാനമാണു നീ!
ഗീതലയിച്ചൊരീ മണ്ണിൽ മുളയ്ക്കുന്ന-
തേതും പവിത്രഫലാഢ്യമാണെന്നുമേ!
വൃന്ദാവനംവാച്ചൊരീ മഹിതൻ മന-
സ്പന്ദനംപോലും കലാചോദനപ്രദം!
സീതയെപ്പെറ്റൊരീ നാടേ, തു ശുദ്ധിതൻ-
സീമയും വന്നു നമിക്കും തപോവനം!
ആ നാടിനാ, നാടിനാ, ദർശശുദ്ധമാ-
മാ നാടിന, ന്വഹാരാധനാമൂർത്തിയായ്,
വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ!

Wednesday 20 August 2014

Road murichu kadakkumbol - A Ayyappan

റോഡു മുറിച്ചു കടക്കുമ്പോള്‍
എ അയ്യപ്പന്‍

.............................................................
റോഡു മുറിച്ചു കടക്കുമ്പോള്‍
ശ്രദ്ധിക്കുക:
അഗ്നിവളയത്തിലൂടെപ്പറക്കുന്ന
സര്‍ക്കസ്സുകാരനാവരുത്
ഊഞ്ഞാലില്‍നിന്ന്
ഊഞ്ഞാലിലേക്ക്
പോകുന്നവനെപ്പോലെയാകരുത്
നോക്കൂ, ഒരു കുരുടന്‍
നിരത്തു മുറിച്ചു പോകുന്നു
വടിയൂന്നി, എത്ര മെല്ലെ.
എല്ലാ വാഹനങ്ങളും നിശ്ചലം
അന്ധന്‍റെ സിഗ്നല്‍ അന്ധത.
രാത്രിയിലും അവനിങ്ങനെയാണ്;
ചുവപ്പും പച്ചയും അറിയില്ല.
സ്കൂള്‍ വിട്ടു
കുട്ടികളുടെ ചന്തച്ചന്തത്തോടെ
ഒരു കാരവന്‍;
സംഘമായവര്‍ റോഡു മുറിക്കുന്നു
നടുറോഡിലെത്തുമ്പോള്‍
ഒരശരീരി കേള്‍ക്കുന്നു:
ഹേ നില്‍ക്കൂ, ഞാനും വരുന്നു.
ഭ്രാന്തന്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നത് കാണുക
ഹായ്! എത്ര കൃത്യതയോടെ
റോഡു മുറിച്ചു പോകുമ്പോഴും
ഒരാള്‍ ന്യൂസ്പേപ്പര്‍ വായിക്കുന്നു.
ആണും പെണ്ണും കൈകള്‍ കോര്‍ത്ത്
ഒരു വ്യഥിതന്‍ ശാന്തനായ് റോഡ് മുറിക്കുന്നു.
നടുറോഡില്‍
അമ്മയുടെ കൈയില്‍ത്തൂങ്ങി
ശാഠ്യം പിടിക്കുന്നു കുട്ടി.
ചിലര്‍ക്ക് നേര്‍വഴിയിലുണ്ടാവാം വീട്
എനിക്ക് ഇടത്തൊരു ചങ്ങാത്തമുണ്ട്
വലത്താണെന്‍റെ വീട്
റോഡ് മുറിച്ചുകടക്കാതിരിക്കാന്‍ വയ്യ.
രാത്രിയില്‍ ഒരു കണ്ണു ഫ്യൂസായ ജീപ്പുവരുന്നു
ഒരൊറ്റക്കണ്ണന്‍ ബൈക്ക്
അന്ധമായ ബള്‍ബിനെ ആലിംഗനം ചെയ്യുന്നു.
ഞാനാണ് ദൂരത്തിന്‍റെ ജേതാവെന്ന ദര്‍പ്പത്തോടെ
റോഡ് നുണ്ടു നീണ്ടു പോകുന്നു.

Friday 15 August 2014

Chembarathi - Sachidanandan

ചെമ്പരത്തി
സച്ചിദാനന്ദന്‍

ദീര്‍ഘകേസരങ്ങളെ !
സൌവര്‍ണ്ണ പരാഗമേ !
രക്തമാര്‍ത്തെത്തും ദള-
ഗര്‍വെഴും സൌന്ദര്യമേ !
നാള്‍തോറും വലുതാവും
മാന്ത്രികപ്പവിഴത്തിന്‍
ചേലാര്‍ന്നമൊട്ടിന്‍ മൂക-
നിദ്രതന്‍ പ്രഭാതമേ !
കുരുന്നുകൈകള്‍ നുള്ളി-
പ്പൊളിക്കെപ്പച്ചപ്പട്ടി-
ന്നടിയില്‍ വിരിയുന്ന
ദന്തത്തിന്‍ പ്രതാപമേ !
താളിയായ് മുടിച്ചാര്‍ത്തില്‍
സൌരഭം പെയ്യിക്കുവാന്‍
പേലവമരതകം
വിടര്‍ത്തുമിലകളേ !
ഇളയചുണ്ടില്‍ വീര്‍ത്തു
നെറ്റിയില്‍ പൊട്ടും ചോപ്പ-
നിതളില്‍ നിറയുന്ന
വാത്സല്യപ്രകര്‍ഷമേ !
ഇരവില്‍ ദു:സ്വപ്നത്താല്‍
ഞാന്‍ വിയര്‍ത്തുണരുമ്പോള്‍
ജനലില്‍ പൂരത്തിന്‍റെ
കുടകള്‍ വിടര്‍ത്തോളേ !
കൊമ്പിലെന്നെയും കേറ്റി-
ക്കുണുങ്ങിത്തലയാട്ടി-
ക്കുഞ്ചിരോമവുംപോക്കി-
സ്സവാരി പോവുന്നോളേ !
കാളിതന്‍ കഴുത്തിലും
വാളു നെറ്റിയില്‍ വെട്ടും
രാമന്‍റെ നിണത്തിലും
മാലയായ്‌ ഞെട്ടിച്ചോളേ !
യാത്രപോകുമ്പോളെന്നെ-
ത്തിരിഞ്ഞു നോക്കുന്നോളേ !
വീട്ടിലെത്തുമ്പോള്‍ വീടെ-
ന്നുറപ്പു നല്‍കുന്നോളേ !
പൂക്കളുണ്ടിന്നേറെയെന്‍
തോട്ടത്തില്‍; പടിഞ്ഞാറു
പൂക്കാലമെത്തുന്നത്
കാക്കു'മോര്‍ക്കിഡു' കളും
റോക്കന്‍ റോള്‍ ചെയ്യും മോണിങ്-
ഗ്ലോറി'യും ബാലേനൃത്ത-
മോര്‍ത്തൊറ്റക്കാലില്‍ നില്‍ക്കും
'ഡാലിയാ 'കളും; പക്ഷെ
നിന്നോളം പ്രിയങ്കരി-
യില്ലെനിക്കാരും നാളെ
വര്‍ണ്ണശൂന്യമാം ലോകം
പുല്‍കും ഞാ,നപ്പോഴും നീ
വന്നുപൂവിടുകെന്‍റെ
സ്പന്ദനം നിലച്ചൊരു
നെഞ്ചിനു മീതെ, സ്വപ്ന
സന്നിഭമെന്‍ ഹൃദ്രക്തം
നിന്നോഴുകട്ടെ നിന്‍റെ
വന്യമാം സിരകളില്‍
യൌവനക്കൊടിപോലെ-
ന്നുണ്ണികള്‍ക്കുശിരേകാന്‍.

Kochukili - Kumaranasan

കൊച്ചുകിളി
കുമാരനാശാന്‍

ചൊല്ലുകെന്തു ചെറുപക്ഷി നീ കളി-
ച്ചുല്ലസിപ്പതിതുപോലെയെപ്പൊഴും
അല്ലൽ നീയറികയില്ലയോ? നിന-
ക്കില്ലയോ പറകെഴുത്തുപള്ളിയും?
കൊച്ചുശാഖകളിലാഞ്ഞിരിപ്പതും
പിച്ചിയന്നപടി പാടിടുന്നതും
ഇച്ഛപോലുയരെ നീ പറപ്പതും
മെച്ചമിന്നിവയെനിക്കു കൂടുമോ?
കാലുയർത്തിയയി, കാറ്റിലാടുമൂ-
ഞ്ഞാലിൽ മേവി രസമേലുമെത്ര ഞാൻ!
നീലവിൺ‌വഴി പറന്നെഴും സുഖം
ലോലമെയ്യിതിൽ നിനക്കൊതുങ്ങുമോ?
ചിത്രമിങ്ങു, പുഴ കുന്നിവറ്റ തെ-
ല്ലത്തലെന്നി കിളി, നീ കടപ്പതും
എത്തി വന്മുതലമേലുമാനതൻ-
മസ്തകത്തിലുമിരുന്നിടുന്നതും!
ചേണിയന്ന ചിറകാർന്നൊരോമന-
പ്രാണി, നിൻതടവകന്ന ലീലകൾ
കാണുകിൽക്കൊതിവരും—പഠിക്കുവാൻ
പോണു—കൊച്ചുകിളിയായതില്ല ഞാൻ !

Aaru nee nishagandhe - G. Sankara Kurup

ആരുനീ നിശാഗന്ധേ !
ജി. ശങ്കരക്കുറുപ്പ്‌

നിസ്തരംഗമം അന്ധ
കാരത്തിന്‍ പാരാവാരം;
നിസ്തബ്ധ താരാപുഷ്പ
വ്യോമശിംശിപാശാഖ;
ചുറ്റിലും നിഴല്‍നിശാ-
ചരികളുറങ്ങുന്നു;
മുറ്റിയൊരേകാന്തത,
ശൂന്യത,വിമൂകത.
കൊമ്പിലെയിലകളി-
ലൊളിച്ച ഹനൂമാന്റെ-
യമ്പിളിക്കലത്താടി-
യിടയ്ക്കു കാണും മായും;
ആരുനീ നിശാഗന്ധേ
നടുങ്ങും കരള്‍ വിടര്‍-
ന്നോരു ഭീരു, നിന്‍ ദീര്‍ഘ-
ശ്വസിതസുഗന്ധങ്ങള്‍
പാവനമധുരമാ-
മൊരു തീവ്രവേദന
പാരിന്റെയുപബോധം
തഴുകിയൊഴുകുന്നു!
സ്നേഹവിദ്ധമാമന്തഃ
കരണം രക്തം വാര്‍ന്നും,
മോഹത്തിലാണ്ടും 'പാപം,
പാപമെ'ന്നുടക്കവേ
ലോകപ്രീതിക്കും രാജ-
നീതിക്കും തലചായ്ച
ലോലനും കഠിനനു-
മാകിന പുരുഷന്റെ
മുന്‍പില്‍നിന്നകംപിളര്‍-
ന്നിള നല്‍കിയോരിടം
കൂമ്പിന പൂങ്കയ്യോടെ
പൂകിയ മണ്ണിന്‍മകള്‍
നെടുവീര്‍പ്പിടുകയാം;
ആ വ്രണിതാത്മാവാവാം
വിടരുന്നതു നിന്നില്‍
രഹസ്സില്‍, നിശാഗന്ധേ!

Saturday 9 August 2014

Malayalam - O N V

മലയാളം
ഒ.എന്‍.വി

-------------------
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു പൊന്നുനൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണി വിത്തു മുള പൊട്ടി
മിന്നുമീരില വീശിടുമ്പോള്‍ എത്രയീരടികള്‍
മണ്ണില്‍ വേര്‍ പ്പു വിതച്ചവര്‍ തന്‍ ഈണമായ് വന്നൂ
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം...
കൊഞ്ചലും കുറുമൊഴികളും പോയ് കഥകള്‍ പലതോതി
നെഞ്ചണച്ചൊരു ഗുരു വളര്ത്തി യ കിളിമകള്‍ പാടി
ദേവദൈത്യ മനുഷ്യവര്‍ഗ മഹാചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കിലോതി വളര്‍ ന്നൂ മലയാളം...
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു സ്വര്ണ്ണ മാലിക പോല്‍..
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം..

Vettam - Mullanezhi

വെട്ടം
മുല്ലനേഴി

--------------------
ഒരു പൂ വിരിയുമ്പോൾ
വസന്തം വന്നെത്തുന്നു.
ഒരു പുഞ്ചിരികൊണ്ടു
മാനസം വെളുക്കുന്നു.
ഒരു മൺചെരാതിന്റെ
കണ്ണുകൾ തുറക്കുമ്പോൾ
പെരുതാം വിശ്വം പൂർണ്ണ-
നഗ്നമായ്‌ കാണാകുന്നു.
ചെറുകാറ്റേകും കുളിർ
സാന്ത്വനമമൃതല്ലോ!
ചെറുതാകിലും തുമ്പ-
പ്പൂവല്ലോ നുമുക്കിഷ്ടം!
തരിയിൽ നിന്നേ മഹാ-
പ്രപഞ്ചം പിറക്കുന്നു.
ചിരിയിൽ നിന്നേ വാനിൽ
നക്ഷത്രമുദിക്കുന്നു.
പൂകൊഴിയുമ്പോൾ,ചിരി
മായുമ്പോൾ ചെരാതിലെ
നാളവും കെടുമ്പോൾ നാം
ആരെയോ പഴിക്കുന്നു.
പഴിചാരുവാനെത്ര-
യെളുപ്പം,എന്നാൽ സ്വന്തം
വഴിയിൽ സ്വയം വെട്ട-
മാകലാണഭികാമ്യം.

Puthappu - C V P Namboodiri

പുതപ്പ്
C V P
---------------
പുറമേനിന്നുമെത്തുന്നൂ
ശബ്ദത്തിന്‍റെ പുകച്ചുരുള്‍
കാലൊച്ച, തേങ്ങല്‍, ഒറ്റപ്പെ-
ട്ടകലുന്ന ചിലമ്പൊലി
നേരമേറെപ്പുലര്‍ന്നെന്നു
പുറംലോകം മുഴങ്ങവേ
പുതപ്പിനുള്ളിലെച്ചൂടില്‍
മുഖം മൂടിക്കിടപ്പു ഞാന്‍
വീഞ്ഞും, കവിതയും വാക്കു-
കണ്ടെത്താത്ത കിനാവുമായ്
വിരുന്നൊരുക്കിയെന്നെക്കാ-
ത്തവളൊറ്റയ്ക്കിരിക്കയാം
പുതപ്പാണഭയം നല്‍കും
കവചം പലനേരവും
പ്രതിയോ വാദിയോ ഞാനെ-
ന്നുരചെയ്യുക ദൈവമേ !
തണുപ്പത്തീ പുതപ്പിന്‍റെ
പുറത്തെങ്ങിനെ പോകുവാന്‍?
ഇതിന്നകത്തെ ലോകത്തു-
ണ്ടെനിക്കൊറ്റയ്ക്കു ജീവിതം
കടക്കണക്കും കണ്ണീരും
കലാപത്തിന്‍റെ മൌനവും
തണുപ്പും,പ്രണയത്തിന്‍റെ
നോവു മില്ലാത്ത ജീവിതം.
പുതപ്പിനുള്ളിലുണ്ടെന്‍റെ
കാട്ടുപക്ഷിക്കൊരുള്‍വനം.
ചങ്ങലക്കെട്ടുപൊട്ടിച്ചെന്‍
നിഴലാടുന്ന നര്‍ത്തനം.
പുതപ്പിന്നുള്ളിലേ വെയ് ലില്‍
പുഴ കാണുകയാണു ഞാന്‍.
പുഴയോരത്തു പൂവിട്ട
മരം കാണുകയാണു ഞാന്‍

Arupathu - Sachidanandan

അറുപത്
സച്ചിദാനന്ദന്‍
---------------------
അറുപതേ സ്വാഗതമെന്‍ ചെറുകൂട്ടിലേ,-
യ്ക്കറിയാതെ ചിറകുകള്‍ താഴ്ത്തിക്കടക്കുക !
ഇതുവരെ മങ്ങിയില്ലെന്‍ കാഴ്ചയമ്പിന്‍റെ
മുന നെഞ്ചുനോക്കി വരുന്നതു കാണുവാന്‍
ഇതുവരെ കേള്‍വിയും , തീക്ഷ്ണമീ ഭൂമിതന്‍
നിലവിളിയില്‍ കാതു ഭ്രാന്തു പിടിക്കുവാന്‍
ഇനിയുമെന്‍ നാസിക പോള്ളുമേ ചുറ്റിലും
കരിയും തരുണ ജഡങ്ങള്‍ തന്‍ വാടയാല്‍ .
പലവിധം ചുംബനം ശീലിച്ച ചുണ്ടുകള്‍
കനലിനെച്ചെമ്പകമാക്കിടും മാന്ത്രികര്‍.
ഇനിയും കടിച്ചുപൊട്ടിക്കാന്‍ തുടലുക-
ളെവിടെന്നു തിരയുന്നു കൂര്‍ത്തുള്ള പല്ലുകള്‍.
അറിയാം പദങ്ങള്‍തന്‍ പരുപരുപ്പെന്‍തൊലി-
യ്ക്കെരിയുമേ നാവു കണ്ണീരിന്‍റെ നീറ്റലില്‍.
അതിവിദഗ്ദ്ധര്‍ കാലടികള്‍ പഴുത്തോരു
കഠിനമിരുമ്പിന്നു മീതേ നടക്കുവാന്‍.
സമരസമൃദ്ധമീ ബുദ്ധി, ഹൃദയമോ
അനുരാഗതരള, മഗ്നിപ്രഭം, സ്വപ്നിലം .
അറുപതിന്‍ മദ്ധ്യതാരുണ്യമേ, നിന്‍ കൊക്കി-
ലറിവോ, പ്രണയമോ, പാട്ടോ, മരണമോ ?
അറിവീല:യുടലും മനസ്സും തുറന്നുവെ-
ച്ചിവിടെ നില്‍പ്പാണിപ്പെരുംമഴയത്തു ഞാന്‍!

Thursday 7 August 2014

Snanam - Balachandran Chullikkad


---- സ്‌നാനം ---
---ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.
തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.
ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്‍റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.
ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്‍റെ മൂര്ദ്ധാവില്‍
പതിച്ച ഗംഗയും?
ഇതേ ജലം തന്നോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?
ഇതേ ജലം തന്നോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?
ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍
ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍
മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍
എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.
ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.
ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്ക്കു മ്പോള്‍.

Saturday 2 August 2014

Bhoomiyude kavalkkaran - A Ayyappan

ഭൂമിയുടെ കാവൽക്കാരൻ
എ അയ്യപ്പൻ

നിന്‍റെ തൊട്ടിലും
അമ്മയുടെ ശവപ്പെട്ടിയും
ഇതേ മരത്തിന്റേതാണു.
ഈ മരത്തിൽ നിന്ന് നിനക്കൊരു കളിക്കുതിര
ചുള്ളികൾ കൊണ്ട്‌ കളിവീട്‌
ഇമകൾ പോലെ തുടിക്കുന്ന
ഇലകളാൽ തോരണം.
മഴയും വെയിലും
മരച്ചോട്ടിൽ മറക്കണം.
ഋതുപർണ്ണനെപ്പോലെ ഇലകളെണ്ണിത്തീർക്കണം
മരത്തിന്‍റെ നിഴൽ നീയെന്നു തോന്നണം.
ഋതുക്കളിലൂടെ
മരമാടുന്നതു കണ്ട്‌
കാലമളക്കണം.
കരിയിലകളുടെ പാട്ടിൽ കാതോർത്തു നിൽക്കണം.
മഴുവുമായ്‌ ഒരുനാളിവിടെ
മരംവെട്ടുകാരൻ വരുമ്പോൾ
മഴു അവനിലേക്ക്‌ തിരിഞ്ഞീടാൻ മന്ത്രം നീയോതണം.
മരം വാഴുന്ന കരയെ കടലെടുക്കാതെ കാക്കുന്നവൻ
കാവൽക്കാരൻ.
ദാഹത്തിന്‍റെ ഓർമ്മയ്ക്ക്‌
പാതാളത്തിൽ താണ ബലിശിരസ്സ്‌.
മരച്ചോട്ടിൽ തണലുകൊള്ളാൻ
പിതൃഘാതകനെത്തുമ്പോൾ
ക്ഷീരം നിറഞ്ഞ കയ്യിലൊരു
ചെത്തിക്കൂർപ്പിച്ച
അമ്പ്‌.

Puravrutham - A Ayyappan

പുരാവൃത്തം‌
എ.അയ്യപ്പൻ‌


മഴുവേറ്റു മുറിയുന്നു
വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന
നാട്ടുമാവും‌ നാരകവും‌
മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു
നാട്ടുമാവിന്റെ തണലേ
നാരകത്തിന്റെ തണുപ്പേ
ഞാനും‌ വരുന്നു

മഞ്ഞുകാലം‌ ഉത്സവമാണെന്നും
മക്കളാണു പുതപ്പെന്നും‌
അമ്മ പറയുമായിരുന്നു
ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌
കടിച്ചു മുറിക്കുമ്പോൾ‌
സത്യവചസ്സിന്റെ രുചിയറിയാം‌തെ

Rathrimazha - Sugathakumari

രാത്രിമഴ
സുഗതകുമാരി

രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
രാത്രിമഴ,മന്ദമീ-
യാശുപത്രിക്കുള്ളി-
ലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയീ-
ക്കിളിവാതില്‍വിടവിലൂ-
ടേറേത്തണുത്തകൈ-
വിരല്‍ നീട്ടിയെന്നെ -
തൊടുന്നൊരീ ശ്യാമയാം
ഇരവിന്‍റെ ഖിന്നയാം പുത്രി.
രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
തീക്ഷ്ണസ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!.........ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പൊഴീ-
യന്ധകാരത്തിലൂ-
ടാശ്വാസ വാക്കുമാ-
യെത്തുന്ന പ്രിയജനം പോലെ.
ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു-
ബാധിച്ചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?
രാത്രിമഴ,പണ്ടെന്‍റെ
സൗഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച,
വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.
രാത്രിമഴ,-ഇന്നെന്‍റെ
രോഗോഷ്ണശയ്യയില്‍,
വിനിദ്രയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ,ശിലപോലെ-
യുറയവേ ദുഃഖസാക്ഷി.
രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ.

Paramadhukkam - Akkitham

പരമദുഃഖം
അക്കിത്തം

ഇന്നലെപ്പാതിരാവില്‍ച്ചിന്നിയ പൂനിലാവില്‍
എന്നെയും മറന്നുഞാനലിഞ്ഞുനില്‍ക്കേ
താനേ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയി
താരകവ്യൂഹം പെട്ടെന്നുലഞ്ഞുപോയി!
കാരണം ചോദിച്ചില്ല പാതിരാക്കിളിപോലും
കാറ്റെന്‍ വിയര്‍പ്പുതുള്ളി തുടച്ചുമില്ല
ചാരത്തെ മരമൊറ്റപ്പാഴില പൊഴിച്ചില്ല
പാരിടം കഥയൊന്നുമറിഞ്ഞുമില്ല
കാലടിച്ചുവട്ടിലെപ്പുല്ലും കുലുങ്ങീലെ;ന്നാല്‍
കാര്യം ഞാനൊരാളോടും പറഞ്ഞുമില്ല!
എന്തെന്നെനിക്കുപോലും ചിന്തിക്കാന്‍ കഴിയാത്ത-
തെമ്മട്ടിലപരനോടുണര്‍ത്തിടാവൂ!
Related Posts Plugin for WordPress, Blogger...